Breaking News

തോട് വൃത്തിയാക്കല്‍ പൂര്‍ത്തിയായില്ല; കുഴിക്കാണിയിലെ കുടുംബങ്ങള്‍ ഇക്കുറിയും വെള്ളക്കെട്ടിലാകും

കഴിഞ്ഞ വര്ഷത്തെ ഫോട്ടോ.
കഴിഞ്ഞ വര്ഷത്തെ ഫോട്ടോ.

കൊടകര: കാലവര്‍ഷം തുടങ്ങിയാല്‍ വര്‍ഷങ്ങളായി വീടുകള്‍ വെള്ളക്കെട്ടിലാകുന്ന കുഴിക്കാണി പ്രദേശത്തെ മുപ്പതോളം കുടുംബങ്ങള്‍ക്ക് ഇക്കുറിയും വീടൊഴിയേണ്ടിവരും. കുഴിക്കാണി തോട്ടിലൂടെ വെള്ളം ഒഴുകിപ്പോകാത്തതാണ് കാരണം. വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനായി തടസ്സങ്ങള്‍ നീക്കി തോട് വൃത്തിയാക്കാന്‍ കര്‍ഷകസമിതിക്കൂട്ടായ്മയില്‍ ശ്രമദാനം നടത്തിയിരുന്നു. എന്നാല്‍, ഇത് പൂര്‍ത്തിയാക്കാനായിട്ടില്ല. കൊടകര പഞ്ചായത്ത് അനുവദിച്ച തുക ഇനിയും നല്‍കിയിട്ടില്ലാത്തതാണ് പ്രവൃത്തികള്‍ തുടരാന്‍ കഴിയാത്തതെന്നാണ് ആക്ഷേപം.

കൊടകര, മറ്റത്തൂര്‍ പഞ്ചായത്തുകളിലായുള്ള പാടശേഖരസമിതികള്‍ സഹകരിച്ചാണ് തോട് വൃത്തിയാക്കാന്‍ തുടങ്ങിയത്. ഇതിനായി കൊടകര പഞ്ചായത്ത് രണ്ടുലക്ഷം രൂപയാണ് തനത് ഫണ്ടില്‍നിന്ന് അനുവദിച്ചത്. കൊടകര പഞ്ചായത്തിലെ വെല്ലപ്പാടി രാമന്‍കുളം പാലം മുതലാണ് തോട് നന്നാക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചത്. അഴകം പാലസ് റോഡിന് സമീപംവരെ മൂന്നരക്കിലോമീറ്ററോളം ദൂരം മാര്‍ച്ച് മാസത്തില്‍ വൃത്തിയാക്കിക്കഴിഞ്ഞു. മഴക്കാലത്ത് വെള്ളം സുഗമമായി ഒഴുകിപ്പോകണമെങ്കില്‍ ബാക്കിയുള്ള രണ്ടുകിലോമീറ്ററോളംഭാഗം കൂടി തോട് വൃത്തിയാക്കേണ്ടതുണ്ട്. വെള്ളിക്കുളങ്ങര റോഡിലെ കുഴിക്കാണി പാലത്തിനപ്പുറം വരെയുള്ള ഭാഗം ഇപ്പോഴും കാടുംപുല്ലും നിറഞ്ഞുകിടക്കുകയാണ്.

പഞ്ചായത്ത് തുക നല്‍കാത്തതിനാല്‍ തോട് വൃത്തിയാക്കല്‍ പൂര്‍ത്തിയാക്കാനാകാത്ത സ്ഥിതിയാണെന്ന് കര്‍ഷകസമിതിക്കാര്‍ പറയുന്നു. മറ്റത്തൂര്‍ പഞ്ചായത്തിലെ കുഴിക്കാണി പാടശേഖരസമിതിക്കാരും വെല്ലപ്പാടി പാടശേഖരസമിതിയായ ഹമാര കര്‍ഷകസംഘം ഭാരവാഹികളും നാട്ടുകാരും സ്വന്തം കൈയില്‍നിന്ന് പണമെടുത്താണ് ഇതുവരെയുള്ള പ്രവൃത്തിയുടെ ചെലവു വഹിച്ചത്. തുടര്‍പ്രവൃത്തികള്‍ക്ക് പണമില്ലാത്തതിനാല്‍ അനുവദിച്ച തുകയ്ക്കായി പഞ്ചായത്തിനെ സമീപിച്ചിട്ടും ഇതുവരെ കിട്ടിയില്ലെന്ന് ഇവര്‍ പറഞ്ഞു. വെള്ളമൊഴുകിപ്പോകാനുള്ള തടസം പൂര്‍ണ്ണമായും നീക്കിയില്ലെങ്കില്‍ ഈ കാലവര്‍ഷത്തിലും കുഴിക്കാണിയിലെ മുപ്പതോളം കുടുംബങ്ങള്‍ക്ക് വെള്ളക്കെട്ടുദുരിതം തുടരും.

വീടുകള്‍ വെള്ളക്കെട്ടില്‍ മുങ്ങുന്നതോടെ ഇവിടത്തെ ഭൂരിഭാഗം കുടുംബങ്ങളും ബന്ധുവീടുകളില്‍ അഭയംതേടുകയാണ് പതിവ്. മറ്റത്തൂര്‍ പഞ്ചായത്തിന്റെ ഭാഗമായിരുന്ന കുഴിക്കാണി പ്രദേശത്തെ പഞ്ചായത്തുകളുടെ പുനര്‍ക്രമീകരണത്തിന്റെ ഭാഗമായി ഈവര്‍ഷം കൊടകര പഞ്ചായത്തിനോട് ചേര്‍ത്തിരുന്നു. മഴക്കാലങ്ങളില്‍ വെള്ളക്കെട്ടുമൂലം കുഴിക്കാണിയിലെ കുടുംബങ്ങള്‍ മറ്റത്തൂരില്‍നിന്ന് അഭയാര്‍ത്ഥികളായാണ് കൊടകരയിലേക്ക് എത്താറുള്ളത്. മുന്‍വര്‍ഷങ്ങളില്‍ കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് ഇവിടത്തെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നത്. കാലവര്‍ഷം തുടങ്ങാന്‍ അധികനാള്‍ ഇല്ലെന്നിരിക്കെ, തോട് നന്നാക്കല്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ കര്‍ഷകസമിതിക്കാര്‍ കൈയില്‍നിന്ന് പണം മുടക്കി നടത്തിയ പ്രവൃത്തികള്‍ക്ക് പ്രയോജനമില്ലാത്ത സ്ഥിതിയാകും.മാതൃഭൂമി റിപ്പോർട്ട്‌. 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!