വരന്തരപ്പിള്ളി: വരന്തരപ്പിള്ളി പഞ്ചായത്തില്‍ ഇല്ലാതായി കൊണ്ടിരിക്കുന്ന ഒരു കുന്നുണ്ട് മുനിയാട്ടുക്കുന്ന്. പഞ്ചിമഘട്ടത്തിലെ ഏറ്റവും ചരിത്രപ്രാധാന്യമുള്ളതും ഒരുകാലത്ത് മുനിയറകള്‍കൊണ്ട് സമ്പന്നവുമായിരുന്നു പ്രകൃതിരമണീയമായ ഈ കുന്ന്. ജൈനമത ശേഷിപ്പുകളായ പതിനൊന്നോളം മുനിയറകള്‍ ഇവിടെ ഉണ്ടായിരുന്നു. പിന്നീട് കരിങ്കല്‍ ക്വാറികളുടെയും മെറ്റല്‍ ക്രഷറുകളുടെയും കടന്നുവരവോടെ ഒന്നൊഴികെ മറ്റുള്ളവയെല്ലാം നശിച്ചു.
ശേഷിക്കുന്ന മുനിയറയും കുന്നും സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മുനിയാട്ടുക്കുന്ന് സംരക്ഷണ സമിതിക്ക് രൂപം നല്‍കി സമരത്തിന്റെ പാതയിലാണ് നാട്ടുകാര്‍. ഒന്നും രണ്ടുമല്ല, ഇരുപത്തിയേഴോളം കരിങ്കല്‍ ക്വാറികളും രണ്ട് മെറ്റല്‍ ക്രഷറുകളുമാണ് മുനിയാട്ടുക്കുന്നിലും സമീപത്തുമായി പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ പലതും ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.
ആഗോള പൈതൃകത്തിന്റെ ഭാഗമായ മുനിയാട്ടുക്കുന്ന് പുരാവസ്തു സംരക്ഷിത മേഖലയാണ്. മുനിയാട്ടുക്കുന്നിന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്ത്്് 1937 ല്‍ കൊച്ചി സര്‍ക്കാര്‍ ഏറ്റെടുക്കുകയും കേരള സംസ്ഥാന രൂപവത്ക്കരണത്തോടെ പുരാവസ്തുവകുപ്പിന് കൈമാറുകയുമായിരുന്നു. എന്നാല്‍ ഈ നിയമമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന ദാര്‍ഷ്ട്യത്തോടെയാണ് ഇവിടെ നിന്നും ദിനേന നൂറുകണക്കിന് ടിപ്പര്‍ ലോറികളില്‍ കരിങ്കല്ല് കടത്തികൊണ്ട് പോകുന്നത്. വനം, റവന്യൂ ഭൂമിയില്‍ നടക്കുന്ന കുന്നിടിക്കലും പാറ തുരക്കലും വര്‍ഷങ്ങളായി കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതര്‍. 600 ഓളം ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചികിടക്കുന്ന മുനിയാട്ടുക്കുന്നില്‍ ഇക്കോ ടൂറിസം നടപ്പാക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തീരുമാനമുണ്ടായെങ്കിലും ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലം പദ്ധതി യാതാര്‍ഥ്യമായില്ല.
ലോകത്തിന്റെ ഏറ്റവും മുളിലാണോയെന്ന സന്ദേഹം സന്ദര്‍ശകരില്‍ ഉളവാക്കുന്ന മനോഹര കാഴ്ചയാണ് ഈ കുന്നിന് മുകളില്‍ നിന്ന് നോക്കിയാല്‍ ലഭിക്കുക. താഴെ തൃശൂര്‍ ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളുടെയും ദൂരകാഴ്ച മുനിയാട്ടുക്കുന്ന് നമുക്ക് സമ്മാനിക്കും. ആനപ്പാന്തം, ചിമ്മിനി, കോടശേരി മലകള്‍, കുറുമാലി പുഴ, പച്ചപ്പട്ടുടുത്ത നെല്‍പ്പാടങ്ങള്‍, പീലിവിരിച്ചുനില്‍ക്കുന്ന ലക്ഷക്കണക്കിന് കേരകൂട്ടങ്ങള്‍, അംബരചുംബിയായ കെട്ടിടങ്ങള്‍, ദേവാലയങ്ങള്‍, ഓട്ടുകമ്പനിഭകളുടെ പുകകുഴലുകള്‍…..അങ്ങനെ കാഴ്ചകള്‍ അനവധിയാണ്. എന്നാല്‍ ഈ ദൃശ്യവിസ്മയം സമ്മാനിക്കുന്ന കുന്നിന് എത്രനാള്‍ ആയുസുണ്ടാകും എന്നാണ് നാട്ടുകാരുടെയും പ്രകൃതി സ്‌നേഹികളുടെയും ചോദ്യം.
വനം, റവന്യൂ ഭൂമികള്‍ അളന്ന് തിട്ടപ്പെടുത്താതെ ഇവിടെ പാറമടകളുടെ പ്രവര്‍ത്തനം പാടില്ലെന്ന ജില്ലാ ഭരണകൂത്തിന്റെ ഉത്തരവിനെ കാറ്റില്‍ പറത്തികൊണ്ടാണ് നിലവില്‍ ഇവിടെ കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. നാട്ടുകാരുടെയും മുനിയാട്ടുക്കുന്ന് സംരക്ഷണ സമിതിയുടെയും പരാതിയെത്തുടര്‍ന്ന് ജില്ലാ കലക്ടര്‍ പാറമടകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് രണ്ടാഴ്ച മുമ്പ് റവന്യൂ,ജിയോളജി വകുപ്പുകള്‍ക്കും വരന്തരപ്പിളളി പഞ്ചായത്തിനും നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ ക്വാറികളുടെയും മെറ്റല്‍ ക്രഷറുകളുടെയും പ്രവര്‍ത്തനം നിര്‍ബാധം തുടരുന്നതായി മുനിയാട്ടുക്കുന്ന് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറയുന്നു. ടിപ്പര്‍ ലോറികളുടെ മരണപാച്ചില്‍ മൂലം പൊറുതിമുട്ടിയിരിക്കുന്ന നാട്ടുകാരുടെ ദുരിതം വേനലായതോടെ ഇരട്ടിയായി. ലോറികള്‍ ചീറിപാഞ്ഞുപോകുമ്പോഴുണ്ടാകുന്ന പൊടി പലവിധ ആരോഗ്യപ്രശ്‌നള്‍ക്കു കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു. മാത്രമല്ല റോഡുകള്‍ പൊട്ടിപൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായെന്നുമാണ് നാട്ടുകാരുടെ പരാതി.