പാലിയേക്കര ടോൾ പ്ലാസ, ഒരു രാത്രി ദൃശ്യം. ഫോട്ടോ : വിമൽ
കൊടകര : വന്‍തുക ടോള്‍ കൊടുത്ത് യാത്രചെയ്യുന്ന ദേശീയ പാതയില്‍ ചുരുങ്ങിയ പക്ഷം അപകടങ്ങളെങ്കിലും കുറയണ്ടേ? എന്നാല്‍ കുറയുന്നില്ല, എന്നു മാത്രമല്ല അപകടങ്ങളും മരണങ്ങളും കൂടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മരിക്കുന്നവരില്‍ വലിയൊരു വിഭാഗം കാല്‍നടക്കാരും. ഏറെ വിവാദമായ മണ്ണുത്തി – ഇടപ്പിള്ളി ദേശീയപാതയിലെ കാര്യമാണ് പറഞ്ഞുവരുന്നത്. വന്‍തുകയാണ് പാലിയക്കരയിലെ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത്. എന്നാല്‍ ഇനിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്ത പാതയില്‍ അപകടങ്ങള്‍ പെരുകുകയാണ്. ഏതൊരു പാതയിലേയും ആദ്യ അവകാശിതളായ കാല്‍നടക്കാര്‍ക്കോ സൈക്കില്‍ യാത്രക്കാര്‍ക്കോ യാതൊരു സൗകര്യങ്ങളുമില്ലതാനും. ടോള്‍ നിരക്ക് ഇനിയും കൂട്ടുവാനുള്ള നീക്കം സജീവമാകുമ്പോഴാണ് അപകടങ്ങള്‍ കൂടുന്നതിന്റ കണക്കുകളും പുറത്ത് വരുന്നത്.
തൃശ്ശൂരിലെ നേര്‍വഴി സംഘടന ശേഖരിച്ച കണക്കുകള്‍ പ്രകാരം മണ്ണുത്തിമുതല്‍ തൃശൂര്‍ ജില്ലാ അതിര്‍ത്തിയായ കറുകുറ്റി വരെയുള്ള 38 കിലോമീറ്റര്‍ പരിധിയില്‍ രണ്ട് വര്‍ഷത്തിനിടെ 252 പേര്‍ വാഹനാപകടങ്ങളില്‍ മരിച്ചു. 2011 ജനുവരി മുതല്‍ 2013 സെപ്റ്റംമ്പര്‍ 9 വരെയുള്ള 617 ദിവസത്തിനിടയിലാണിത്. ഇവരില്‍ 54 പേര്‍ കാല്‍ നടയാത്രക്കാരാണ്. 1168 അപകടങ്ങളിലായി 1518 പേര്‍ക്ക് അംഗവൈകല്യം സംഭവിച്ചതായും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര നിലവാരമുള്ള അപകടരഹിത നാലുവരി പാത ,ഇതായിരുന്നു മണ്ണുത്തി മുതല്‍ ഇടപ്പള്ളി വരെയുള്ള ദേശീയപാതാ നിര്‍മ്മാണത്തിലെ പ്രധാന കരാര്‍ വ്യവസ്ഥ. എന്നാല്‍ പാത കണ്ടാല്‍ ഈ അവകാശവാദങ്ങളെല്ലാം പൊളിയും. ബസ് ബേകള്‍പോലും പാതയിലില്ല. കാല്‍ നടയാത്രക്കാര്‍ക്ക് റോഡ് ഇടമുറിയാന്‍ ശാസ്ത്രീയ സംവിധാനങ്ങളൊരുക്കും എന്ന കരാര്‍ വ്യവസ്ഥ പാലിച്ചിട്ടില്ല. ടോള്‍ പിരിവ് നടക്കുന്ന പുതുക്കാട് പ്രദേശത്ത് മാത്രം 411 അപകടങ്ങളില്‍ 65 പേര്‍ മരിച്ചതായാണ് കണക്ക്. 520 പേര്‍ക്ക് പരിക്കേറ്റു.
പൊതുവഴി നടക്കാനുള്ള പ്രാഥമികാവകാശം പോലും നിഷേധിക്കപ്പെടുക മാത്രമല്ല, യാത്രക്കാരുടെ ജീവനുപോലും രക്ഷയില്ലാത്ത അവസ്ഥയിലും ടോള്‍ കൊള്ള തുടരികയാണെന്നതാണ് വൈരുദ്ധ്യം. നന്ദി : ദി ക്രിടിക്
NH 47 ടോള്‍ കൊള്ള – പഠന റിപ്പോര്‍ട്ട് – സംക്ഷിപ്തം.