Breaking News

മാതാവിന്റെ മൃതദേഹത്തിനരികെ മദ്യലഹരിയില്‍ തര്‍ക്കം; മകന്റെ കുത്തേറ്റ് മരുമകന്‍ മരിച്ചു

കൊടകര: മാതാവിന്റെ ചേതനയറ്റ ശരീരം വീടിനകത്ത് അന്ത്യകര്‍മങ്ങള്‍ക്കായി വിശ്രമിക്കുമ്പോള്‍ മദ്യലഹരിയിലായ മകന്റെ കുത്തേറ്റ് മധ്യവയസ്‌കനായ മരുമകന്‍ മരിച്ചു. കൊടകര മരുത്തോംപിള്ളി ചേമ്പാട്ട് വീട്ടില്‍ ചാത്തന്റെ മകന്‍ രാജന്‍(49) ആണ് ഭാര്യാസഹോദരന്‍ ഗോപാലകൃഷ്ണന്റെ കുത്തേറ്റ് മരിച്ചത്. ഗോപാലകൃഷ്ണന്റെ മാതാവും രാജന്റെ ഭാര്യാമാതാവുമായ കൊടകര തേശ്ശേരി ഏണാഞ്ചേരിവീട്ടില്‍ കുട്ടപ്പന്റെ ഭാര്യ അമ്മിണി(68) അര്‍ബുദംബാധിച്ച് കഴിഞ്ഞ 2 മാസക്കാലമായി ചികിത്സയിലായിരുന്നു.

മരുത്തോംപിള്ളിയിലെ രാജന്റെ വീട്ടിലായിരുന്ന അമ്മിണി ബുധനാഴ്ച വൈകീട്ട് 4 മണിയോടെയാണ് മരിച്ചത്. തേശ്ശേരിയിലെ വീട്ടിലേക്ക് വൈകീട്ട് 6 മണിയോടെ മൃതദേഹം എത്തിച്ചു. വ്യാഴാഴ്ച രാവിലെ സംസ്‌കാരച്ചടങ്ങുകള്‍ നടത്താനുള്ള തയ്യാറെടുപ്പിലുമായിരുന്നു. ഇതിനിടെ രാത്രി 11.30 മണിയോടെ മദ്യലഹരിയിലായ ഗോപാലകൃഷ്ണന്‍ മൃതദേഹത്തിനരികിലെത്തി തന്റെത്തന്നെ സഹോദരിമാരെപ്പറ്റി മോശമായി വിളിച്ചുപറയുകയും രാജനുമായി തര്‍ക്കത്തിലാവുകയും തുടര്‍ന്ന് വീടിനകത്തുനിന്ന് കറിക്കത്തിയെടുത്ത് രാജന്റെ നെഞ്ചില്‍ കുത്തുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ രാജനെ ഉടനെ ചാലക്കുടിയിലെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മരിച്ച രാജന്‍ സി.ഐ.ടി.യു യൂണിയന്‍ തൊഴിലാളിയും പ്രതി ഗോപാലകൃഷ്ണന്‍ അപ്പോളൊ ടയേഴ്‌സ് ജീവനക്കാരനുമാണ്. ഭാര്യാമാതാവിനെ നോക്കിയിരുന്നതും 2 മാസം മുമ്പ് ഭാര്യയുടെ ഇളയ സഹോദരി രജനിയുടെ വിവാഹം കഴിച്ചുനല്‍കിയതുമെല്ലാം രാജനാണ്. സംഭവദിവസം രാത്രിതന്നെ കൊടകരപോലീസ് കസ്റ്റഡിയിലെടുത്ത പ്രതി ഗോപാലകൃഷ്ണനെ ഇന്നലെ റിമാന്റ് ചെയ്തു. അമ്മിണിയുടെ സംസ്‌കാരം ഇന്നലെ രാവിലെയും രാജന്റെ സംസ്‌കാരം വൈകീട്ട് പോട്ടയിലെ ശ്മശാനത്തിലും നടന്നു. രാജന്റെ ഭാര്യ: സുജാത. മക്കള്‍: ഹൃദ്ക, ഹൃദോഷ്,ഹൃദുല്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!