Breaking News

കതിരെല്ലാം പതിരാകുന്നു; കോടാലിപ്പാടത്തെ കന്നിക്കൊയ്ത്ത് പ്രതിസന്ധിയില്‍

kodalypadamകൊടകര: കന്നിമാസത്തില്‍ കൊയ്ത്തിനു പാകമാകുംവിധം കോടാലിപ്പാടത്തെ വിരിപ്പുകൃഷിക്ക് കതിരുവന്നെങ്കിലും കര്‍ഷകര്‍ ആശങ്കയിലാണ്. നെല്‍ക്കതിരുകളില്‍ ആവശ്യത്തിന് പൂക്കള്‍ വിരിയാത്തതിനാല്‍ ഇവ പതിരായിപ്പോകുന്നതാണ് ഇവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നത്. 66 ഏക്കറിലേറെയുള്ള കോടാലിപ്പാടത്തെ ഇരുന്നൂറ് പറ നിലത്തെ നെല്‍ക്കൃഷിയിലാണ് ഇക്കുറി കതിര്‍മണികള്‍ ഭൂരിഭാഗവും പതിരാകുന്നതായി കാണുന്നത്. നെല്‍ച്ചെടികളിലെ ഭൂരിഭാഗവും കതിര്‍മണികള്‍ കറുപ്പുനിറം വന്ന് കേടായ നിലയിലാണ്. ഇത് വിളവിനെ സാരമായി ബാധിക്കുമെന്നാണ് കര്‍ഷകരുടെ ആശങ്ക.

കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് ഇത്തരത്തില്‍ കതിര്‍ക്കുലകളില്‍ വ്യാപകമായി പതിരുനിറയുന്നതെന്ന് കര്‍ഷകനായ പീണിക്കപ്പറമ്പില്‍ വര്‍ഗീസ് പറഞ്ഞു. കോടാലിപ്പാടത്ത് വിരിപ്പുകൃഷിയിറക്കിയ ഭൂരിഭാഗം കര്‍ഷകരുടെ നെല്ലിനും ഇതുതന്നെയാണ് സ്ഥിതി. ജ്യോതി ഇനത്തിലുള്ള നെല്‍വിത്താണ് ഇത്തവണ ഉപയോഗിച്ചത്. സാധാരണ ചാഴിശല്യം മൂലം പതിര് ഉണ്ടാകാറുണ്ടെങ്കിലും ഇത്ര വ്യാപകമായി ഇതിനുമുമ്പ് കതിരുകളില്‍ നെല്‍മണികള്‍ കുറയുന്ന അവസ്ഥ ഉണ്ടായിട്ടില്ല. നെല്‍ച്ചെടികളില്‍ പൂക്കള്‍ കുറയുന്നതിനും കതിര്‍മണികള്‍ കറുത്ത് കേടാവുന്നതിനും കാരണമെന്താണെന്ന് വ്യക്തമല്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. കാലാവസ്ഥയിലെ വ്യതിയാനമാകാം ഇതിനിടയാക്കിയതെന്ന് കരുതുന്നു.

ഇളംകതിരുകളില്‍ പാലുറയ്‌ക്കേണ്ട സമയത്ത് ശക്തമായ മഴ പെയ്തതും പതിരായി മാറാന്‍ കാരണമായിട്ടുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. കന്നിക്കൊയ്ത്ത് കഴിയുമ്പോള്‍ ഇക്കുറി കൃഷിച്ചെലവുപോലും തിരിച്ചുകിട്ടില്ലെന്ന നിരാശയിലാണ് കര്‍ഷകര്‍. നെല്‍മണികള്‍ പതിരായി മാറുന്നത് തടയാന്‍ ഫലപ്രദമായ പ്രതിരോധമാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നാണ് ഇവരുടെ ആവശ്യം. റിപ്പോർട്ട്‌ : മാതൃഭൂമി ഫോട്ടോ: ലോനപ്പൻ 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!