Breaking News

സ്വകാര്യ ബസ്സില്‍ യാത്രക്കാര്‍ക്ക് ഹാന്‍സ് വിറ്റിരുന്ന കണ്ടക്ടര്‍ അറസ്റ്റില്‍

Vipin Hansകൊടകര: ബസ്സില്‍ കയറുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ക്ക് നിരോധിച്ച ലഹരി ഉത്പന്നമായ ഹാന്‍സ് വില്‍ക്കുന്ന കണ്ടക്ടറെ അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട-കൊടകര-വെള്ളിക്കുളങ്ങര റൂട്ടിലോടുന്ന പള്ളത്തേരി സ്വകാര്യ ബസ്സിലാണ് പോലീസ് പരിശോധനയില്‍ ലഹരി ഉത്പന്ന ശേഖരം കണ്ടെത്തിയത്. രണ്ട് കെട്ടു നിറയെ ഹാന്‍സ് പാക്കറ്റുകള്‍ പോലീസ് കണ്ടെടുത്തു.

കണ്ടക്ടര്‍ കിഴക്കേ കോടാലി നീരാട്ടുകുഴി സ്വദേശി മാളിയേക്കല്‍ വിപിന്‍ (32) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെ വെള്ളിക്കുളങ്ങര ബസ്സ്റ്റാന്റില്‍ യാത്രക്കാരെ ഇറക്കിയതിന് ശേഷമായിരുന്നു പോലീസിന്റെ മിന്നല്‍പരിശോധന. ഡ്രൈവറുടെ സീറ്റിനരികെ ടൂള്‍ ബോക്‌സില്‍ സൂക്ഷിച്ചനിലയില്‍ 57 പാക്കറ്റാണ് കണ്ടെടുത്തത്. മുപ്പത് എണ്ണം വീതമുള്ള രണ്ട് കെട്ടുകളില്‍ ഒന്ന് പൊട്ടിച്ച് വില്‍പ്പന നടത്തിയ നിലയിലാണ്. ബസ്സില്‍ സ്ഥിരമായി ലഹരി ഉത്പന്നം വില്‍ക്കുന്നതായി ദിവസങ്ങള്‍ക്ക് മുമ്പേ പോലീസിന് വിവരം ലഭിച്ചിരുന്നു.

വിദ്യാര്‍ഥികള്‍ക്കാണ് കൂടുതലും വിറ്റിരുന്നത്. അഞ്ചു രൂപയുള്ള പാക്കറ്റിന് അമ്പത് രൂപയാണ് കണ്ടക്ടര്‍ വാങ്ങിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ബസ് ഓടിക്കൊണ്ടിരിക്കെയാണ് മറ്റ് യാത്രക്കാര്‍ അറിയാതെ വിദ്യാര്‍ഥികള്‍ക്ക് പാക്കറ്റുകള്‍ കൈമാറിയിരുന്നത്. ഈ ബസ്സില്‍ മറ്റുള്ളവയേക്കാള്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ കയറുന്നതും സംശയത്തിനിടയാക്കിയതായി പോലീസ് പറഞ്ഞു. ബസ് വെള്ളിക്കുളങ്ങരയിലെ സ്‌പെഷല്‍ ബ്രാഞ്ച് പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

വെള്ളിക്കുളങ്ങര എസ്.ഐ. കെ.എല്‍. അഗസ്തി, സ്‌പെഷല്‍ ബ്രാഞ്ച് പോലീസുകാരനായ സനീഷ്ബാബു, പോലീസുകാരായ ബിനു പൗലോസ്, ദിനേശന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അറസ്റ്റിലായ കണ്ടക്ടറെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!