Breaking News

ഇലഞ്ഞിത്തറയിലെ പെരുവനപ്പെരുമക്ക് പതിനേഴാമൂഴം

kuttan_marar1ലോകത്തിലെ ഏറ്റവും വലിയ ഓര്‍ക്കസ്ട്രയെന്നു വിശേഷിപ്പിക്കുന്ന പൂരങ്ങളുടെ പൂരമായ തൃശൂര്‍പൂരത്തിന്റെ ഇലഞ്ഞിത്തറമേളത്തിന് പെരുവനം കുട്ടന്‍മാരാര്‍ പ്രമാണ മേറ്റെടുത്തിട്ട് ഈ പൂരത്തിന് 17 വര്‍ഷം തികയുന്നു. തന്റെ ഗുരുതുല്യനായ ചക്കംകുളം അപ്പുമാരാര്‍ക്കുശേഷമാണ് പെരുവനം ഈ സ്ഥാനത്തേക്ക് കൊട്ടിക്കയറുന്നത്. പെരുവനം എന്ന നാമം തന്നെ മലയാളിക്കു സമ്മാനിക്കുന്നത് ഒരു മേളപ്രപഞ്ചമാണ്.

വാദ്യകലയ്ക്ക് നിരവധി അതികായന്‍മാരെ സംഭാവനചെയ്ത പെരുവനംകുടുംബത്തില്‍ ജനിച്ച ശങ്കരനാരായണന്‍ എന്ന പെരുവനം കുട്ടന്‍മാരാര്‍ അച്ചന്‍ പെരുവനം അപ്പുമാരാരുടെ ശിക്ഷണത്തിലായിരുന്നു ചെണ്ടയുടെ ഗണപതിക്കൈ കൊട്ടിയത്.പത്താംതരം പാസ്സായശേഷം ചേര്‍പ്പ് സി.എന്‍.എന്‍ സ്‌കൂളില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു.കുമരപുരം അപ്പുമാരാര്‍,ശ്രീനാരായണപുരം അപ്പുമാരാര്‍ എന്നിവരില്‍ നിന്നും വാദ്യവിദ്യയില്‍ ഉപരിപഠനം നടത്തി .അച്ചന്‍ പെരുവനം അപ്പുമാരാര്‍, ആശാന്‍മാരായ കുമരപുരം അപ്പുമാരാര്‍, ശ്രീനാരായണപുരം അപ്പുമാര്‍,ഗുരുസ്ഥാനീയനായ ചക്കംകുളംഅപ്പുമാരാര്‍ .കൂടാതെ താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന, ബഹുമാനിച്ചിരുന്ന, എന്നെന്നും മനസ്സില്‍ നമിക്കുന്ന പല്ലാവൂര്‍ അപ്പുമാരാര്‍. ഇങ്ങിനെ അപ്പുമാര്‍ കുട്ടന്‍മാരാരുടെ ജിവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തി.

1974 ല്‍ തുരുവുള്ളക്കാവ് ശാസ്താക്ഷേത്രത്തിലായിരുന്നു തായമ്പകയില്‍ അരങ്ങേറ്റം.81 ല്‍ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച ദശമിവിളക്കിനായിരുന്നു പ്രഥമ മേളപ്രമാണം.മൂന്നുപതിറ്റാണ്ടിനുശേഷം ഇപ്പോള്‍ കേരളത്തിലെ എല്ലാപ്രമുഖപൂരങ്ങളുടേയും അമരക്കാരനായി കുട്ടന്‍മാരാരെ മാറ്റിയതിനു പിന്നില്‍ ആത്മസമര്‍പ്പണവും ഉപാസനയുമാണ്. വാദ്യക്കമ്പക്കാരുടെ ഇഷ്ടതാരം പെരുവനം കുട്ടന്‍മാരാര്‍ക്ക് പത്മശ്രീ ഉള്‍പ്പെടെ പുരസ്‌കാരങ്ങള്‍ നിരവധി ലഭിച്ചു. എത്രപൂരങ്ങള്‍ക്ക് പ്രമാണിച്ചാലും മേടത്തിലെ പൂരം നാളില്‍ വടക്കുംനാഥന്റെ മതില്‍ക്കകത്തെ ഇലഞ്ഞിത്തരമേളത്തെപ്പറ്റി പറയുമ്പോള്‍ മാരാര്‍ക്ക് ഒരു കൂട്ടിപ്പെരുക്കമാണ്.കാരണം പൂരങ്ങള്‍ അനവധിയുണ്ടെങ്കിലും പൂരങ്ങളുടെ പൂരത്തിനു സമം അതുമാത്രം.

കഴിഞ്ഞ 16 പൂരത്തിനും കുട്ടന്‍മാരാരുടെ പ്രമാണമായിരുന്നു ഇലഞ്ഞിത്തറയില്‍.കഴിഞ്ഞ പൂരത്തിന് കുട്ടന്‍മാരാരുടെ മകന്‍ കാര്‍ത്തികും ഇലത്താളവുമായി പുറകിലുണ്ടായിരുന്നു. ഇലഞ്ഞിത്തറമേളത്തില്‍ കുട്ടന്‍മാരാരുടെ ഇരുവശത്തുമായി കേളത്ത് അരവിന്ദാക്ഷമാരാരും പെരുവനം സതീശനും ഉരുട്ടുചെണ്ടയിലുണ്ടാകും.കുറുംകുഴല്‍, കൊമ്പ്, വീക്കംചെണ്ട, ഇലത്താളം എന്നിവയില്‍ യഥാക്രമം വെളപ്പായ നന്ദനന്‍, മച്ചാട് രാമകൃഷ്ണന്‍ നായര്‍, പരിയാരത്ത് ഉണ്ണിമാരാര്‍, മണിയംപറമ്പില്‍ മണി എന്നിവര്‍ നേതൃത്വം നല്‍കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!