കോടാലി: വനത്തില്‍നിന്ന് കിലോമീറ്ററുകള്‍ ദൂരമുള്ള കോടാലിയില്‍ കാട്ടുപോത്തുകള്‍ എത്തുന്നത് ഇത് ആദ്യസംഭവം. കോടാലിയില്‍നിന്ന് നാല് കിലോമീറ്റര്‍ അകലെ വെള്ളിക്കുളങ്ങര കഴിഞ്ഞാണ് വനപ്രദേശമുള്ളത്. കാട്ടിനുള്ളില്‍ വിഹരിക്കുന്ന കാട്ടുപോത്തുകള്‍ നാട്ടിലേക്ക് വരാനുള്ള സാധ്യതയും കുറവാണെന്ന് വനപാലകര്‍ പറയുന്നു.കൂട്ടമായെത്തിയ കാട്ടുപോത്തുകളില്‍ മിക്കവയും തിരിച്ചുപോയെങ്കിലും കൂട്ടംതെറ്റി നിന്നവയാകാം കോടാലിയില്‍ എത്തിയതെന്ന് വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ.ടി. ഉദയന്‍ പറഞ്ഞു. ആളുകള്‍ ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന് പരിഭ്രാന്തിയിലായ പോത്തുകള്‍ക്ക് കാട്ടിലേക്ക് തിരിച്ചുപോകാനാകാതെ വന്നതാണ് കുഴപ്പത്തിലാക്കിയത്.
കാട്ടുപോത്തിനെ നേരിട്ട് കാണാന്‍ നൂറുകണക്കിനാളുകളാണ് തടിച്ചു കൂടിയിരുന്നത്. ഇവരില്‍ ഭൂരിഭാഗവും പോത്തിനെ മണിക്കൂറുകളോളം പിന്തുടര്‍ന്നുകൊണ്ടേയിരുന്നു. ചൊക്കനയ്ക്കടുത്ത് പച്ചക്കാട് എന്ന പ്രദേശത്ത് സ്ഥിരമായി കാട്ടുപോത്തുകളെ കാണാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവ പത്തരക്കുണ്ട് പ്രദേശം വഴിയാകാം നാട്ടിലേക്ക് എത്തിയത്. രാവിലെ കൂടുതല്‍ പോത്തുകളെ കണ്ടിരുന്നെങ്കിലും വൈകുന്നേരമായതോടെ ഒരെണ്ണത്തിനെ മാത്രമേ കണ്ടുള്ളൂ. രാത്രിയില്‍ കൊടുങ്ങയിലാണ് അവസാനമായി കാട്ടുപോത്തിനെ കണ്ടത്.
ഭക്ഷണമില്ലാതെയും ദേഹമാകെ പരിക്ക്പറ്റിയും അവശനിലയിലായ പോത്തിനെ രാത്രിയില്‍ കുടുക്കിട്ട് പിടികൂടാനുള്ള ശ്രമവും വനപാലകസംഘം നടത്തി. ആക്രമണത്തിന് ശ്രമിക്കാതെ വാഴത്തോട്ടത്തില്‍ നില്‍ക്കുന്ന പോത്ത് ആളുകളുടെ ബഹളമൊഴിഞ്ഞാല്‍ കാട്ടിലേക്ക് തനിയെ തിരിച്ചുപോകാനും സാധ്യതയുണ്ട്. ഇല്ലെങ്കില്‍ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശംതേടി ശനിയാഴ്ച രാവിലെ പോത്തിനെ മയക്കുവെടിവെച്ച് കീഴ്‌പ്പെടുത്താന്‍ ശ്രമം നടത്തുമെന്ന് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. ജയകുമാര്‍പറഞ്ഞു.
മാതൃഭൂമിയില്‍ വന്ന വാര്‍ത്ത!