Breaking News

ബസ്സ് മുടങ്ങുന്നു; തോട്ടം തൊഴിലാളികള്‍ ദുരിതത്തില്‍

വെള്ളിക്കുളങ്ങര: കോടാലിയില്‍നിന്ന് ചൊക്കനയിലേക്ക് ഓടുന്ന സ്വകാര്യ ബസ് ആദ്യ ട്രിപ്പ് മുടക്കുന്നത് മേഖലയിലെ തോട്ടം തൊഴിലാളികളെ വലയ്ക്കുന്നു. രാവിലെ 5.15ന് കോടാലിയില്‍നിന്ന് പുറപ്പെടുന്ന ബസ്സിലാണ് കോടാലി, വെള്ളിക്കുളങ്ങര പ്രദേശങ്ങളിലെ തൊഴിലാളികള്‍ ചൊക്കനയിലെ എസ്റ്റേറ്റില്‍ പതിവായി പണിക്ക് പോകാറുള്ളത്.

എന്നാല്‍, മൂന്നാഴ്ചയോളമായി ബസ് ഈ ട്രിപ്പ് ഓടുന്നില്ല. ഇതോടെ തൊഴിലാളികള്‍ക്ക് സമയത്തിന് എസ്റ്റേറ്റില്‍ എത്താന്‍ കഴിയാത്തതുമൂലം മിക്ക ദിവസങ്ങളിലും പണി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് പറയുന്നു. രാവിലെ 6നുമുമ്പ് എസ്റ്റേറ്റ് ഓഫീസില്‍ ഒപ്പിട്ട് വേണം പണിയില്‍ പ്രവേശിക്കാന്‍. വര്‍ഷങ്ങളായി ഇവരുടെ ഏക മാര്‍ഗ്ഗമാണ് ഈ ബസ് സര്‍വീസ്.

തോട്ടം തൊഴിലാളികളായ സ്ത്രീകളാണ് ആദ്യ ട്രിപ്പിലെ ഭൂരിഭാഗം യാത്രക്കാരും. ബസ് കാത്തുനിന്ന് നിരാശരാകുന്ന ഈ നിര്‍ധന തൊഴിലാളികള്‍ക്ക് ഇപ്പോള്‍ വലിയ തുക നല്‍കി സ്വകാര്യ ജീപ്പ് വിളിച്ച് പണിക്ക് പോകേണ്ട സ്ഥിതിയാണ്.

ബസ് സര്‍വീസ് മുടക്കുന്നതിനെതിരെ പരാതിയുമായി മോട്ടോര്‍വാഹന വകുപ്പിലും വെള്ളിക്കുളങ്ങര പോലീസിലും പരാതി നല്‍കിയെങ്കിലും നടപടിയാകുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. വെള്ളിക്കുളങ്ങര- ചൊക്കന റോഡില്‍ കാട്ടാന ശല്യമെന്നാണ് ഇതിന് ബസ് ജീവനക്കാര്‍ കാരണമായി പറയുന്നത്.

ബസ് പോലുള്ള വലിയ വാഹനങ്ങള്‍ക്ക് കാട്ടാനകള്‍ ഭീഷണിയാകാറില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. വെള്ളിക്കുളങ്ങരയില്‍ രാത്രി ട്രിപ്പ് അവസാനിപ്പിക്കുന്ന ബസ്, 5.15ന് കോടാലിയിലെത്തിവേണം രാവിലെ ആദ്യ ട്രിപ്പ് തുടങ്ങാന്‍. ഇത് ഒഴിവാക്കിയാല്‍ രണ്ടുമണിക്കൂര്‍ വൈകി വെള്ളിക്കുളങ്ങരയില്‍നിന്ന് സര്‍വീസ് തുടങ്ങിയാല്‍ മതി.
മാതൃഭൂമിയില്‍ വന്ന റിപ്പോര്‍ട്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!