കൊടകര പൂനിലാർക്കാവ് ദേവിയും ചാലക്കുടി കാട്ടുപിഷാരിക്കല്‍ ഭഗവതിയും ഒന്നിച്ച് ദേവസംഗമത്തിനായി ആറാട്ടുപുഴയിലെക്ക് പുറപ്പെടുന്നു.
കൊടകര:ആറാട്ടുപുഴയിലെ ദേവസംഗമത്തിന് ഭഗവതിസോദരിമാര്‍ ഒരുമിച്ച് യാത്രയായി.കൊടകര പൂനിലാര്‍ക്കാവ് ഭഗവതിയും അനുജത്തി ചാലക്കുടി കാട്ടുപിഷാരിക്കല്‍ ഭഗവതിയുമാണ് വ്യാഴാഴ്ച വൈകീട്ട് 7 മണിയോടെ പൂനിലാര്‍ക്കാവില്‍ ക്ഷേത്രത്തില്‍ നിന്നും ദേവസംഗമഭൂമിയിലേക്ക് പുറപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെ കൊടകരയിലെത്തിയ പിഷാരിക്കല്‍ ഭഗവതി പൂനിലാര്‍ക്കാവില്‍ വിശ്രമിച്ചശേഷം വൈകീട്ട് പൂനിലാര്‍ക്കാവിലമ്മയ്‌ക്കൊപ്പം ആറാട്ടുപുഴയിലേക്ക് പുറപ്പെട്ടു.
വടകുറുമ്പക്കാവ് ദേവീദാസന്‍ പൂനിലാര്‍ക്കാവ് ഭഗവതിയുടേയും പാണഞ്ചേരി നീലകണ്ഠന്‍ പിഷാരിക്കല്‍ ഭഗവതിയുടേയും തിടമ്പേറ്റി.പാണ്ടിമേളത്തിന്റേയും നാദസ്വരത്തിന്റേയും അകമ്പടിയോടെയായിരുന്നു പുറപ്പാട്. രാത്രി ഈ ഭഗവതിസോദരിമാര്‍ക്കും കടുപ്പശ്ശേരി ഭഗവതിയ്ക്കുമായി ആറാട്ടുപുഴയില്‍ എഴുന്നള്ളിപ്പ് നടന്നു.ഇന്ന് രാവിലെ ആറാട്ടുപുഴയില്‍നിന്നും മന്ദാരംകടവില്‍ ആറാട്ടിനുശേഷം പൂനിലാര്‍ക്കാവ് ഭഗവതി നേരെ കൊടകര കുന്നത്തൃക്കോവില്‍ ശിവക്ഷേത്രത്തിലെത്തും .വൈകീട്ട് അവിടെനിന്നും പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ പുറപ്പെട്ട് പൂനിലാര്‍ക്കാവിലെത്തി പാണ്ടിമേളവും കൊടിക്കല്‍പറയും നടത്തി പൂരത്തിന് സമാപനമാകും.