വെള്ളിക്കുളങ്ങര: വല്ല്യച്ഛന് ഗോപാലന്റെ തോളില് നിന്നാണ് കാട്ടാന അഞ്ചു വയസ്സുകാരന് നിഥിനെ വലിച്ചെറിഞ്ഞത്. ആനയുടെ ചവിട്ടേറ്റ് ഗോപാലന് മരിച്ചെങ്കിലും രണ്ടര കിലോമീറ്റര് കൊടുംകാട്ടിലൂടെ തനിച്ച് ഓടി നിഥിന് കാട്ടുവഴിയിലെത്തി. ആനയുടെ ആക്രമണത്തില് നിഥിനും മരിച്ചെന്ന് കരുതിയ ബന്ധുക്കള്ക്ക് അവന്റെ തിരിച്ചുവരവ് അവിശ്വസനീയമായ ആഹ്ലാദമായി.
തിങ്കളാഴ്ച വൈകീട്ട് ആനപ്പാന്തം ചേറംകയത്ത് വച്ചാണ് കാട്ടാന ഇവരെ ആക്രമിച്ചത്. മരിച്ച ഗോപാലന്റെ ജ്യേഷ്ഠന്റെ മകന് മുരുകന്റെ മകനാണ് നിഥിന്. ശാസ്താംപൂവ്വം ആദിവാസി കോളനിയില് താമസിക്കുന്ന ഗോപാലനും ഭാര്യ മരുതമ്മയും അവരുടെ കുട്ടിയും മുരുകനും ഭാര്യയും മൂന്നു കുട്ടികളും ഉള്ക്കാട്ടിലൂടെ തേനെടുക്കാന് പോകുമ്പോഴാണ് സംഭവം.
തേനെടുക്കാന് മരത്തില് കയറാനും പന്തം കത്തിക്കാനുമുള്ള സാമഗ്രികളുമായാണ് സംഘം പോയിരുന്നത്. ഏറ്റവും മുന്നില് നടന്നിരുന്ന ഗോപാലന്റെ തോളിലായിരുന്നു നിഥിന്. അപ്രതീക്ഷിതമായി മുന്നില് വന്ന ആന ഇരുവരെയും തുമ്പിക്കൈയില് ചുറ്റിയെടുത്ത് മുകളിലേക്കെറിയുന്നതാണ് പിന്നിലുണ്ടായിരുന്നവര് ആദ്യം കണ്ടത്. തുടര്ന്നും ആന ഗോപാലനെ കോരിയെടുത്ത് മരത്തില് അടിക്കുന്നതും ചവിട്ടുന്നതും കണ്ട് എല്ലാവരും പ്രാണഭയത്താല് ഓടി രക്ഷപ്പെടുകയായിരുന്നു.
നിഥിനും ആനയുടെ ആക്രമണത്തിനിരയായിട്ടുണ്ടാകുമെന്നാണ് പലവഴിക്കായി ഓടി രക്ഷപ്പെട്ടവര് കരുതിയത്. ആനയുടെ തുമ്പിക്കൈയില് നിന്ന് ഊര്ന്നു വീണ താന് എഴുന്നേറ്റ് ഓടുകയായിരുന്നെന്ന് നിഥിന് പറഞ്ഞു. ഏറെ ദൂരം ഓടി കാട്ടില് വാഹനം പോകുന്ന വഴിയിലേക്ക് എത്തിയ നിഥിനെ അച്ഛന് മുരുകന് പിന്നീട് കണ്ടെത്തുകയായിരുന്നു. വീഴ്ചയില് കൈയ്ക്ക് നിസ്സാര പരിക്കേറ്റ നിഥിനെ കോടാലിയിലെ ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നല്കി. ചൊവ്വാഴ്ച വെള്ളിക്കുളങ്ങര പോലീസും വനംവകുപ്പ് അധികൃതരും കാട്ടിലെത്തി മേല്‌നടപടികളെടുത്തു.
കടപ്പാട് : ഏഷ്യാനെറ്റ് ന്യൂസ്.